Sunday, 7 April 2013

ശില


ശില

ശരത്ബാബു പല്ലന
.............................................................................................................
അതെ, ഞാന്‍ ശിലയാണ്. മനസ്സ് മരവിച്ച് ശിലയായിത്തീര്‍ന്ന ജന്മം. മനസ്സ് മരവിച്ച പെണ്ണിന്‍റെ ഓരോ നിമിഷത്തിനും യുഗങ്ങളോളം ദൈര്‍ഘ്യമുണ്ടെന്ന് ആദികവി മനസ്സിലാക്കിയിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം യുഗങ്ങളോളം ശിലയായി കിടന്നവള്‍ എന്ന വിശേഷണം അദ്ദേഹം ചാര്‍ത്തിത്തന്നത്.
എന്‍റെ പ്രിയതമന്‍റെ വേഷം പൂണ്ടെത്തിയവനെ പ്രിയനെന്ന് കരുതി പുല്‍കി എന്നിലെ ഉഷ്ണകാമത്തിന്‍റെ ശിലാമദത്തെ ഉന്മാദപ്രളയമാക്കി സ്വയം കുത്തിയൊലിച്ച് എണ്ണിയാല്‍ തീരാത്ത ചുഴികളിലൂടെ ഞാന്‍ ചുറ്റിക്കറങ്ങിയ ആനന്ദത്തിന്‍റെ പരകോടിയുടെ ആയിരത്തിലൊരംശം നിമിഷത്തിലെങ്കിലും എന്നിലമര്‍ന്നലിയുന്ന പൌരുഷത്തെ ഞാന്‍ തിരിച്ചറിഞ്ഞില്ലെന്ന് കരുതാന്‍ ആര്‍ക്കു കഴിയും? ആരു വിശ്വസിക്കും?
ജടകെട്ടി മരവുരിയുടുത്ത് ആശ്രമത്തിലെത്തിയാല്‍ മറ്റുള്ളവര്‍ അന്യപുരുഷനെന്ന് കരുതില്ലെന്ന പൊട്ടബുദ്ധി ഞാന്‍ തന്നെ ഉപദേശിച്ചതാണ്. വെണ്‍പട്ടുടുത്ത് രത്നഹാരങ്ങള്‍ അണിഞ്ഞ് പാരിജാത ഗന്ധമുള്ള അയാളുമൊത്ത് ഒരു വര്‍ണ്ണശബള ശയ്യയില്‍ ശയിക്കണമെന്നായിരുന്നു എന്‍റെ മോഹം. ചമതയുടേയും വിയര്‍പ്പില്‍ കുതിര്‍ന്ന ഭസ്മത്തിന്‍റേയും ഗന്ധം ഞാന്‍ മടുത്തിരുന്നു. അതയാള്‍ തിരിച്ചറിഞ്ഞു. അയാളുടെ കണ്ണുകളില്‍ നിന്നും ഞാനത് വായിച്ചറിഞ്ഞു.
പക്ഷേ എന്നെ തകര്‍ത്തെറിഞ്ഞത് എന്‍റെ നിര്‍ദോഷിയായ പതിയുടെ ശാപവാക്കുകളല്ലായിരുന്നു. അയാളുടെ നിസ്സംഗതയായിരുന്നു. നേര്‍ത്തൊരു നിമിഷം മുന്‍പ് വരേയ്ക്കും അയാളുടെ കിരാതമോഹങ്ങളേയും താലോലിച്ച, അണപൊട്ടിയ ശ്വാസത്തള്ളിച്ചയില്‍ എന്‍റെ ശരീരത്തോടെന്നപോലെ തന്നെ ആത്മാവിലേക്കും വലിച്ചു ചേര്‍ത്ത പെണ്ണായിരുന്നു ഞാനെന്ന നന്ദി പോലും അയാളുടെ മുഖത്ത് ഇല്ലായിരുന്നു. വാരിച്ചുറ്റിയ വസ്ത്രത്തോടൊട്ടിയ അയാളുടെ ബീജത്തുള്ളികള്‍ അപ്പോഴും ഉണങ്ങിയിട്ടില്ലായിരുന്നു.
അവിടെ മുതല്‍ ഞാന്‍ ശിലയാകുന്നു. പിന്നീടെത്രയോ തവണ എന്‍റെ കാഴ്ചയ്ക്ക് മുന്നിലൂടെ അയാള്‍ കടന്നു പോയിട്ടുണ്ട്. പൊടിപറത്തിപ്പോകുന്ന അയാളുടെ രഥത്തിനു പോലും ദേവദാസിത്തെരുവുകളുടെ ഗന്ധമാണെന്ന് അപ്പോള്‍ മാത്രമാണ് ഞാന്‍ തിരിച്ചറിഞ്ഞത്. എന്നിട്ടും അയാളെന്‍റെ മനസ്സില്‍ ഉറഞ്ഞുകിടക്കുന്നു, ശിലയ്ക്കുള്ളിലെ ശിലപോലെ.
ഇന്ന് വീണ്ടുമൊരു പുരുഷന്‍ എന്നെ സ്പര്‍ശിച്ചിരിക്കുന്നു. പക്ഷേ ആ കണ്ണുകളില്‍ കാമത്തിന്‍റെ തിരയിളക്കമില്ല. പുരുഷന്‍ എന്താണെന്ന് ആ സ്പര്‍ശനം എന്നെ പഠിപ്പിക്കുന്നു. എന്‍റെ മൂര്‍ദ്ധാവിലൂടെ തഴുകിയിറങ്ങുന്ന കൈകള്‍ എന്നെ പുളകിതയാക്കുന്നു. ഞാന്‍ ശാപമോക്ഷിതയാകുന്നു, ശിലയല്ലാതാകുന്നു.